Wednesday, January 27, 2016

ദൈവത്തിന്‍റെ സ്വന്തം നാട് കേരളം പോലെ മറ്റൊരു നാട് സലാല salalah

salalah
salalah

ഇസ്‌ലാമിക പ്രചാരണ വീഥിയില്‍ അനല്‍പ സേവനങ്ങള്‍ സമര്‍പ്പിച്ച ധാരാളം മഹാരഥന്മാരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങളുടെ സംഗമ ഭൂമിക കൂടിയാണ് സലാല ഉള്‍പ്പെടുന്ന ഒമാന്‍. മൂന്നു ലക്ഷത്തോളം മാത്രമാണ് ഇവിടത്തെ ജനസംഖ്യ. അറേബ്യന്‍ മണലാരണ്യത്തോടു വളരെ അടുത്ത പ്രദേശം ആണെങ്കിലും സമ ശീതോഷ്ണ കാലാവസ്ഥയാണ് കൂടുതല്‍ സമയവും അനുഭവപ്പെടാറുള്ളത്. ഖരീഫ് സീസണ്‍ എന്നാണ് ഈ സമയത്തെ അറിയപ്പെടുന്നത്. കൊടും ഉഷ്ണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനും മണ്‍സൂണ്‍ കാലാവസ്ഥ ആസ്വദിക്കുന്നതിനും ധാരാളം ആളുകള്‍ ഈ സമയത്ത് ഇവിടെ എത്തിച്ചേരാറുണ്ട്. ഒമാനിലെ ആദ്യ സ്വഹാബിയായ മാസിന്‍ ബിന്‍ ഗദൂബ (റ)ന്റെ സവിധമായിരുന്നു ആദ്യ സന്ദര്‍ശന സ്ഥലം. ഹരിതാഭ ചാര്‍ത്തി നില്‍ക്കുന്ന കൃഷിയിടങ്ങളാണ് പരിസരം മുഴുവന്‍.
ഹൃദയഹാരിയാണ് സലാലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും. കരിങ്കല്‍ പാതകള്‍ക്ക് ഇരുവശവും വള്ളിപ്പടര്‍പ്പുകള്‍, ഇടതിങ്ങി വളരുന്ന വൃക്ഷങ്ങള്‍, ചെങ്കുത്തായ കയറ്റം, പുല്‍മേടുകള്‍, വഴി നീളെ വന്മരങ്ങളുടെ വേരുകള്‍, ഉരുളന്‍ കല്ലുകള്‍, സസ്യലതാദികള്‍ കൊണ്ട് മനോഹരമായ കൃഷിയിടങ്ങള്‍, കറുത്തിരുണ്ട പാറകള്‍, ഹരിതാഭമായ താഴ്‌വരകള്‍, താഴ്‌വരയിലൂടെ നോക്കുമ്പോള്‍ ചില ചെറിയ മല നിരകള്‍, അതിലെല്ലാമുപരി അറബിക്കടലിന്റെ തീരങ്ങളില്‍ നിന്നടിച്ചു വീശുന്ന മന്ദ മാരുതനും. കേരളത്തിന്റെ കൊച്ചു പതിപ്പെന്ന് നമുക്ക് പറയാനാവുന്ന പ്രകൃതി രമണീയത നിറഞ്ഞ പ്രദേശം. *** ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ സലാലയില്‍ വസിക്കുന്നുണ്ട്. പ്രധാനമായും ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, എന്നീ രാജ്യക്കാരാണുള്ളത്. ഇന്ത്യക്കാരില്‍ മലയാളികള്‍ തന്നെ കൂടുതല്‍. കേരളീയ കാലാവസ്ഥയോടു വളരെ സാമ്യമുള്ളതിനാല്‍ കേരളത്തില്‍ വളരുന്ന ഒട്ടുമിക്ക ഫലവൃക്ഷങ്ങളും അവിടെയുണ്ട്. തല ഉയര്‍ത്തി നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകളാണ് എവിടെയും. പച്ചക്കറികളും പയര്‍വര്‍ഗങ്ങളും നന്നായി കൃഷി ചെയ്യപ്പെടുന്നുണ്ട്. വാഴയും കുരുമുളകും ശതാവരിയും നന്നാറിയും ഒട്ടുവളരെ സ്ഥലങ്ങളില്‍ കൃഷി ചെയ്തത് കാണാനായി. കുരുമുളകും വെറ്റിലക്കൊടിയും കേരളീയ രീതിപോലെ കയര്‍ കൊണ്ടും ഓലയുടെ ഏട്ടു കുറ്റി കൊണ്ടും ഭംഗിയായി കോര്‍ത്ത് വെച്ചത് നയന മനോഹരം തന്നെയാണ്.
കൂറ്റന്‍ കുന്നുകളും പ്രവിശാല മരുഭൂമിയുമൊക്കെ ചേര്‍ന്ന് ഊഷര ഭൂമിയായി നില നില്‍ക്കുന്ന ഒമാനിന്റെ ഈ മണ്ണില്‍ പച്ചപ്പും തെങ്ങുകളും വയലുകളും കൊച്ചരുവികളുമായി ഈ പ്രദേശമെങ്ങിനെ വന്നുപെട്ടു? കേരളക്കാരനായ ചേരമാന്‍ പെരുമാള്‍ അബൂബക്കര്‍ താജുദ്ധീന്‍ (റ) ന്റെ മഖ്ബറ നില നില്‍ക്കുന്നിടം കേരളം പോലെ തന്നെയാവട്ടെ എന്ന് സര്‍വ ശക്തന്‍ തീരുമാനിച്ചുവോ ആവോ!.
ഭാരതത്തില്‍ നിന്നും ഭാഷാപരമായും സംസ്കരപരമായും ഏറെ വ്യത്യാസം ഉള്ള നാടാ‍ണ് ഒമാന്‍.സമുദ്രത്തില്‍ നിന്നും ഉയര്‍ന്ന്‍ വന്ന രാജ്യം എന്ന് പറയപ്പെടുന്നു.ഇവിടുത്തെ മലനിരകളെ നിരിക്ഷിച്ചാല്‍ തിരകളുടെ പാടുകള്‍ കാണാന്‍ കഴിയും.ഈ മലനിരകളില്‍ ധാരാളം ധാതുഘടകങ്ങള്‍ ഉള്ളത്തിനാല്‍ രാജ്യത്തിന്റെ പ്രത്യേകസ൦രക്ഷണയിലാണ്.
സലാലക്കും(Salalah)മിര്‍ബറ്റ്(Mirbat)ഇടയ്ക്കുള്ള ഭാഗത്ത് ഖോര്‍ റോരി(Khor Rori)സ്ഥലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിനോടു ചേര്‍ന്ന്‍സുംഹുരം ആര്‍ക്കോളോജിക്കള്‍ ഗ്യാലറി(SUMHURAM ARCHAEOLOGICAL GALLARY)നില്‍ക്കുന്നത്.19 നൂറ്റാണ്ടില്‍“ജെയിംസ്‌ തിയടോരെബെന്റ് “എന്നാ ഗവേഷകന്‍ ഇവിടം കണ്ടെത്തിയത് .ചരിത്രപ്രധാനമായി പ്രത്യേകത, ഗവേഷകര്‍ മണ്ണ്‍നിക്ക൦ ചെയ്ത് വലിയൊരു കോട്ടയുടെ ഭാഗങ്ങള്‍ കണ്ടെത്തിയട്ടുള്ളത്‌.പ്രധാന കാവടത്തുനിന്നു൦ കോട്ടയിലേക്ക് പ്രവേശിക്കുമ്പോള്‍ തറയില്‍ ഇട്ടിരിക്കുന്നുകല്ലുകള്‍ പ്രത്യേകഒൌഷധംഗുണം ഉള്ളത് എന്ന് പറയപെടുന്നു. ധാരാളംആളുകളെ അടക്കം ചെയ്ത തെളിവുകള്‍ ഇവിടെനിന്ന്‍ ലഭിച്ചിട്ടുണ്ട് .കോട്ടയിലുടെ നടക്കുമ്പോള്‍ കേരളത്തിലെ നനങ്ങാടി, മുനിയറകളും മറ്റും ഓര്‍മപെടുത്തുന്ന കാഴ്ചയാണ്. കേരളത്തിനോട്ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശ൦. ബി സി 2100-2200 നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ചെറു പട്ടണവും അവിടെ ഉള്ള കൊട്ടയോടു ചേര്‍ന്ന്‍ ശിവക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ കാണാന്‍ കഴിയും മാത്രമല്ല ഈ ഗ്യാലറിയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച ശിലകള്‍,പൂജാപാത്രങ്ങള്‍ സൂഷിച്ചുവച്ചിരിക്കുന്ന.കോട്ടയുടെ നിര്‍മാണത്തിനു കല്ലുകള്‍ തമ്മില്‍ യോജിപ്പികാന്‍ പ്രത്യേക തുണികളും കാണപ്പെട്ടു.
നാട്ടുകാരായിട്ടുള്ള നിഷ്കളങ്കരായ അറബികള്‍ നാല് വിഭാഗങ്ങളില്‍ പെട്ടവരാണ്.
ജബലികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ്‌ അതില്‍ ഒന്ന്. നമ്മുടെ നാട്ടിലെ ആദിവാസി കളോട് ഒരുപാട് കാര്യങ്ങളില്‍, സാദൃശ്യം പുലര്‍ത്തുന്നവരാണ് ഈ ജബലികള്‍. ആ മണ്ണിന്‍റെ സ്വന്തം മക്കള്‍ എന്ന് പറയാവുന്നവര്‍.
കറുത്ത വര്‍ഗ്ഗക്കാരായിറ്റുള്ള അറബികളാണ് അതില്‍ രണ്ടാമത്തെ വിഭാഗം. ഇപ്പോഴത്തെ ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസിന്റെ പിതാവ്, ഒമാനില്‍ ജനസംഖ്യ വളരെ കുറവായിരുന്ന സമയത്ത് ആഫ്രിക്കയില്‍ നിന്നും കുറെ കറുത്തവര്‍ഗ്ഗ കാരായിട്ടുള്ള അടിമകളെ വിലക്ക് വാങ്ങി ഒമാനില്‍ കൊണ്ട് വരികയും പിന്നീട് അവരെ സ്വതന്ത്ര മാക്കുകയും ചെയ്തുവത്രേ. പിന്നീട് ഇവരുടെ കുടുംബക്കാരും ബന്ധുക്കളും ഒമാനിലേക്ക് ചേക്കേറുകയും, അവര്‍ ഒമാനിലെ പൌരത്വം സ്വീകരിക്കുകയും ചെയ്തുവെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
മൂന്നാമത്തെ വിഭാഗമായിട്ടുള്ള വെളുത്ത
അറബികള്‍ മറ്റു പല നാടുകളില്‍ നിന്നും കുടിയേറി പാര്‍ത്ത വരാണത്രെ. എന്നാല്‍ ഇക്കൂട്ടരാണ് അവിടെ യഥാര്‍ത്ഥ അവകാശികളായി അറിയപ്പെടുന്നതും അധികാരത്തിന്‍റെ നേതൃസ്ഥാനം വഹിക്കുന്നതും.
എണ്ണത്തില്‍ കുറവാണെങ്കിലും ബലൂചികളും സലാലയില്‍ ഉണ്ട്. മുന്‍കാലങ്ങളില്‍ ശരീര ഘടന കൊണ്ട്, പട്ടാളത്തില്‍ ഒരു മേധാവിത്വം ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നു. പട്ടാളതില്‍നിന്നും വിരമിക്കുന്ന ബലൂച്ചികള്‍ക്ക് ഒമാനിലെ പൌരത്വം നല്‍കി ആദരിച്ചിരുന്നു. അങ്ങിനെയാണ് ബാലൂചികളില്‍ ഒരു വിഭാഗം ഒമാനിലെ പൌരന്മാരായി മാറിയത്.
കടല്‍ മാര്‍ഗ്ഗം നോക്കിയാല്‍ കേരളത്തിനോട് വളരെ അടുത്തു സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് സലാല. ഇന്ത്യയില്‍നിന്നും ആദ്യമായി ഇസ്ലാമതം സ്വീകരിച്ച ചേരമാന്‍ പെരുമാളിന്‍റെ ഖബറിടം സലാലയിലെ ഒരു തെങ്ങിന്‍ തോപ്പിലാണ് സ്ഥിതി ചെയ്യുന്നത്.
Frankincense അഥവ കുന്തിരിക്കത്തിന്‍റെ മണ്ണ് എന്ന അപരനാമത്തിലും
സലാല അറിയപ്പെടാരുണ്ട്.
ഇനിയുമുണ്ട് എനിക്ക് സലാലയെ കുറിച്ച് പറയാന്‍ എന്തൊക്കെയോ. പക്ഷെ അത് പിന്നീടാകാം, അല്ലെങ്കില്‍ നിങ്ങളും പറഞ്ഞുപോകും "ഈ പഹയന്റൊരു സലാല" എന്ന്.അമ്പലപ്പുഴ പാല്‍പായസമായാലും ഇടങ്ങാഴിയില്‍ കൂടുതല്‍ കുടിക്കാനാകില്ലാ' എന്നാണല്ലോ ചൊല്ല്.അപ്പോള്‍ പറഞ്ഞത് പോലെ, അത് പിന്നീട് കാണാം.

No comments:

Post a Comment