1950 ൽ നിന്നേ തുടങ്ങുന്നു. അമേരിക്കക്കാർ ജി-58 ഹസ്റ്റ്ലർ മാക് 2 പുറത്തിറക്കിയ ശേഷം (എക്സ്)ബി-70 വാക്കൈറി, എന്ന ആണവായുധവാഹക ശേഷിയുള്ളതും മാക് 3 യിൽ 70,000 അടി ഉയരം സഞ്ചരിക്കാവുന്നതുമായ ബോംബർ വിമാനത്തിന്റെ രൂപകല്പനയിൽ മുഴുകിയ കാലത്താണ് സോവിയറ്റ് യൂണിയനിൽ ഈ വിമാനം മറുപടിയെന്ന നിലയിൽ രൂപമെടുത്തത്. എന്നാൽ അതൊരു ബോംബർ ആയിരുന്നില്ല മറിച്ചു ഒരു ഇന്റർസെപ്റ്റർ അഥവാ മിന്നലാക്രമണം നടത്താൻ പാകമുള്ള വിമാനം ആയിരുന്നു. ബി 70 സോവിയറ്റ് വ്യോമ മേഖലയിൽ അത്യുയരത്തിൽ പറന്ന് ബോംബുകൾ വർഷിക്കാൻ പര്യാപ്തമായ രീതിയിലാണ് വികസിപ്പിച്ചു വന്നത്. ബി. 70 പദ്ധതി വഴിക്കു വച്ചുപേക്ഷിച്ചെങ്കിലും മിഗ് 25 മുന്നോട്ടു പൊയി. അമേരിക്കയിൽ ഈ കാലഘട്ടത്തിൽ എസ്.ആർ.-71 ബ്ലാക്ക്‌ബേർഡ് വികസിക്കുകയും ചെയ്തു. മിഗ്-25, 1964 ൽ ആദ്യത്തെ പരീക്ഷണപ്പറക്കൽ നടത്തി ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ യുദ്ധ വിമാനം എന്ന ഖ്യാതി നേടിയെടുത്തു.
ആദ്യത്തെ മിഗ് 25 വൈ.ഇ-155 ആർ ഒന്ന് എന്ന മാതൃക യായിരുന്നു. ഇത് 1964 മാർച്ച് 6 നും രണ്ടാമത്തെ മാതൃകയായ മിഗ് 25 വൈ-155പി ഒന്ന് അതെ വർഷം സെപ്റ്റംബർ 9നും പരീക്ഷണപ്പറക്കൽ നടത്തിയെങ്കിലും സോവിയറ്റ് യൂണിയന്റെ വ്യോമ സേനയിൽ ചേർക്കാൻ വീണ്ടും രണ്ടോ മൂന്നോ വർഷം വേണ്ടി വന്നു.
അടിസ്ഥാനപരമായി മിഗ് 25 അത്യുന്നതത്തിൽ പറക്കുവാനും വിമാനങ്ങൾ തമ്മിലോ കരയിലോ വച്ചു നടക്കുന്ന യുദ്ധത്തിനിടയിലേക്ക് പൊടുന്നനെ ഇരച്ചു കയറി വിഘ്നം സൃഷ്ടിക്കാനോ, അല്ലെങ്കിൽ ശത്രുപക്ഷത്തെ അവരറിയാതെ ചാരനിരീക്ഷണം (reconnaissance) നടത്താനോ അതുമല്ലെങ്കിൽ വളരെ താഴെ വച്ച് വിമാനങ്ങൾ തമ്മിലുള്ള ദ്വന്ദ യുദ്ധത്തിൽ (dogfight)ഏർപ്പെടാനും ആണ് രൂപകൽപന ചെയ്തിരിക്കുന്നത്. പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങൾ കുറച്ചുകൊണ്ടുള്ള പല രൂപന്തരങ്ങളും മിഖായോൻ ഗുരേവിച്ച് പുറത്തിറക്കിയെങ്കിലും ഇപ്പറഞ്ഞ ജോലിക്കല്ലാതെ മറ്റു ചെറിയ മിഗുകളെ അപേക്ഷിച്ചു സർവ്വസേവന രംഗത്ത് അമ്പേ പരാജയമായിരുന്നു മിഗ് 25. ഇക്കാരണങ്ങൾ കൊണ്ട് മിഖായോൻ ഗുരേവിച്ച് മിഗ് 25 തെ പരിഷ്‌കൃത രൂപമായ മിഗ് 31 ഇറക്കി. ഇത് കൂടുതൽ താഴ്‌ന്ന ഉയരത്തിൽ പറക്കുവാനും നേർക്കു നേരേയുള്ള മുഷ്ടി യുദ്ധത്തിനും ഉള്ള കുറവുകൾ പരിഹരിക്കപ്പെട്ട രൂപമാണ്.
1976 ൽ ജപ്പാനിലെ ഹക്കൊഡേറ്റ് വിമാനത്താവളത്തിൽ 30 മിമിഷത്തെക്കുള്ള ഇന്ധനം മാത്രം ബാക്കിനിൽക്കെ തന്റെ മിഗ് 25 ഇടിച്ചിറക്കി സൊവിയറ്റ് യൂണിയനിൽ നിന്ന് കൂറുമാറിയ വിക്ടർ ഇവാനോവിച്ച് ബെലെങ്കൊ എന്ന വൈമാനികനാണ് മിഗ്25-ന്റെ രഹസ്യം അമേരിക്കക്കാർക്ക് വെളിപ്പെടുത്തിയത്.
എന്തൊക്കെയായാലും നേർക്കു നേർ യുദ്ധത്തിൽ ആദ്യത്തെ വിജയം മിഗ് 25-നു തന്നെയായിരുന്നു. (1991 വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും) ഇറാക്കിൽ ഒരു മിഗ് 25, അമേരിക്കയുടെ എഫ് 18സി ഹോർനെറ്റിനെ വെടിവച്ചിട്ടു). എന്നാൽ ഇന്നുവരെ ഒരു മിഗ് 25 പോലും നേർക്കു നേരെ വെടിവെച്ച് തകർക്കാനായില്ല എന്നത് അതിന്റെ പ്രതിരോധ, കൺകെട്ടു കഴിവുകളുടെ തെളിവാണ്.
ഇന്ത്യ 1981-ലാണ് ആദ്യമായി പത്ത് മിഗ് 25-കൾ സൊവിയറ്റ് യൂണിയനിൽ നിന്നും വാങ്ങിയത്. പിന്നീട് പലപ്പോഴായി 20-ലധികം മിഗ് 25-കൾ ഇന്ത്യ വാങ്ങിക്കൂട്ടിയിട്ടുണ്ട്. പലതും സ്പെയർ പാർട്ടസുകൾക്കു വേണ്ടിയായിരുന്നു. അവസാനമായി കാർഗിൽ യുദ്ധസമയത്ത് മിഗ് 25 ഉപയോഗിച്ച് ഇന്ത്യ ചെയ്ത മുന്നേറ്റങ്ങൾ ഏറെ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.
1976 ൽ സൊവിയറ്റ് യൂണിയനിൽ നിന്ന് കൂറുമാറിയവിക്ടർ ഇവാനോവിച്ച് ബെലെങ്കൊ എന്ന വൈമാനികനാണ് മിഗ്25 ന്റെ രഹസ്യം അമേരിക്കക്കാർക്ക് വെളിപ്പെടുത്തിയത്. ബെലെങ്കൊ അമേരിക്കക്കാരുടെ ഹീറൊ ആയിമാറിയെങ്കിലും കെ.ജി.ബി. വെറുതെ വിട്ടില്ല എന്നത് മറ്റൊരു ചരിത്രം. അന്നു മുതൽ മിഗ് 25 നെ വിഘടിപ്പിച്ച് ഇതിനെ പഠിക്കാൻ ശ്രമിച്ച അമേരിക്കക്കാർക്ക് കുറെകാലത്തേക്ക് അത്ഭുതം തന്നെയായിരുന്നു. ശ്രദ്ധയോടെ പിരിച്ചും ഇളക്കിയും പഠനം നടത്തി 67 ദിവസത്തിനു ശേഷം, ഈ വിമാനത്തെ സോവിയറ്റ് യൂണിയനു കൈമാറി.
ശബ്ദാധിവേഗം- മാക് 3.0. ഇതു വളരെ കൂടുതലാണ്. പറക്കാൻ പറ്റുന്ന പരമാവധി ഉയരം = 90,000 അടി (27,000 മീ.) (വ്യത്യാസപ്പെടുത്തിയ ചില മിഗ്-25 കൾ 123,524 അടി വരെ പറന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കക്കാർ വിശ്വസിക്കുന്നത്, അവരുടെ എസ്സാർ-71 ബ്ലാക്ക്ബേർഡ് എന്ന സമാന സ്വഭാവമുള്ള വിമാനത്തിന്റെ ശ്രദ്ധ തിരിക്കാനും അതുമല്ലെങ്കിൽ ഒരു ഭീഷണിയുയർത്താനുമായിട്ടാണ് മിഗ്-25 നിർമ്മിച്ചിരിക്കുന്നത് എന്നാണ്. ഇതിന്റെ അപാരമായ വേഗവും ഉയരവും കാരണം ഗതിനിയന്ത്രണ (manoeuvrability) ശേഷി തീരെ കുറവാണ്. അതുകൊണ്ടു തന്നെ ആകാശത്ത് ഒരു കോഴിപ്പോര് നടത്താൻ ഇതിനാവില്ല. എന്നിരുന്നാലും ശത്രു റഡാറുകൾക്ക് കുറ്ച്ചു നേരം പരിസരബോധം നഷ്ടപ്പെടുത്താനും ഈ തക്കം നോക്കി മിഗ്-21 മിഗ്-27 തുടങ്ങിയ ചെറിയ വിമാനങ്ങൾ ഉപയോഗിച്ച് ഇരുട്ടടി നൽകാൻ കഴിയും. മറ്റു വിമാനങ്ങൾക്ക് അകമ്പടിയായി നല്ല പ്രദർശനമാണ് ഒരിക്കൽ ഇതു കാഴ്ച വച്ചിട്ടുള്ളത്. ഗൾഫ് യുദ്ധ സമയത്ത് സദ്ദാം ഹുസൈൻ തന്റെ കൈവശമുള്ള മിഗ് 25 പരമാവധി ഒളിപ്പിച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നു. യു. എസ്. സൈനികർ എങ്ങനെയും ഇതു കൈക്കലാക്കൻ ശ്രമിക്കും എന്നദ്ദേഹത്തിനറിയാമായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന് മറ്റു മിഗ്ഗുകളെ വെറുമൊരു മിഗ് 25 ന്റെ അകമ്പടിയോടെ രായ്ക്കു രാമാനം ലെബനനിലേയ്ക്കു കടത്തുകയ്യും മറ്റുള്ളവയെ മരുഭൂമിയിൽ മണ്ണിട്ട് ഒളിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിൽ എല്ലാം അവസാനം അമേരീക്കക്കാർ സ്വന്തമാക്കി.